കുറ്റ്യാടിക്ക് ഇനി പുതിയമുഖം;മേഖലയിലെ ഏറ്റവും മനോഹര നഗരമായി കുററ്യാടി മാറിയേക്കും.

ഭാവനാസമ്പന്നമായ കാൽവെപ്പെന്നുവിശേഷണം.
MEPPAYURNEWS
കുറ്റ്യാടി: കുറ്റ്യാടിക്ക് ഇനി പുതിയമുഖം;കുറ്റ്യാടിയിൽ പുതിയ റോഡ് വരുന്നു. 5.7 കോടി രൂപ ചെലവിലാണിത്.ഇതോടെ റിവർ റോഡിൻെറ രൂപം മാറും. കുറ്റ്യാടിപ്പുഴയുടെതീരത്തുകൂടെ ടൗണിലേക്ക് എത്താൻ ഉപകരിക്കുന്ന നിലവിലെ പാത നവീകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ അറിയിച്ചു. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി പൈതൃകപാത പദ്ധതിയുമായി ബന്ധപ്പെട്ടാണ് പുതിയ റോഡ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് പുതിയ കാൽവെപ്പ്. ഇതു സംബന്ധിച്ച് ടൂറിസം ഡയറക്ടർക്ക് മാതൃക സമർപ്പിച്ചിരുന്നു. പദ്ധതിയിൽ ചില ഭേദഗതി ആവശ്യമാണെന്ന് നിർദേശംലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഭേദഗതി ചെയ്ത് ടൂറിസം വകുപ്പിലേക്ക് അയക്കാൻ വടകര റസ്റ്റ് ഹൗസിൽ ചേർന്ന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, യുഎൽസിസി പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള യോഗം തീരുമാനമെടുക്കുകയായിരുന്നു.
പൈതൃകപാത സൗന്ദര്യവൽക്കരണം, ഭക്ഷണശാലകളുടെ നിർമാണം, ടോയ്‌ലറ്റ് ബ്ലോക്കും ഡ്രെയ്‌നേജ് കം യൂട്ടിലിറ്റി സൗകര്യവും, മതിലുകൾ, ലാൻഡ്സ്കേപ്പ് പ്രവൃത്തികൾ, പാതയ്ക്കരുകിൽ ലൈറ്റുകൾ സ്ഥാപിക്കൽ, നിലവിലെ ചിൽഡ്രൻസ് പാർക്ക് നവീകരിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ മികച്ച ഉല്ലാസ കേന്ദ്രമായി കുറ്റ്യാടി മാറിയേക്കും.മേഖലയിലെ ഏറ്റവും സുന്ദര നഗരമായി കുറ്റ്യാടി മാറും.വേഗത്തിൽ അംഗീകാരം നൽകണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചതായും എംഎൽഎ പറഞ്ഞു. പുതിയ ബൈപ്പാസ് റോഡ് യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്തെ പ്രധാനനഗരവും വടക്കേ വയനാട്ടിലേക്കും മാനന്തവാടി വഴി ബാംഗളൂരുവിലേക്കുമുള്ള പ്രവേശനകവാടവുമായും കുറ്റ്യാടി മാറും.
www.newsindialine.com.